കുപ്പിവളക്കാരി




"കുപ്പിവള ,പളുങ്കുവള ,കൊമ്പുവള 

എന്റെ രാജകുമാരിമാർക്ക് ചിരിക്കും  തങ്കവള

ഓടി വാ ! ഓടി വാ........ "


തലയിൽ ഞാൻ പേറുന്നത് വളകളല്ല,

അത് ഒരു ലോകം, എന്റെ വീടിൻ കൂര,

വേരൂന്നിയ പാടത്തിൻ തണൽ പോലെ.

കുഞ്ഞിന്റെ ചിരിയും, അമ്മതൻ മരുന്നും,

കണ്ണീരും പുഴുങ്ങിയ ഒരു ജീവിതപാത.

ഈ മണ്ണിൽ നിന്നുയരും സത്യത്തിൻ കനൽ പോലെ.


ചുമന്നിടും കുപ്പിവളകൾ, നൂറുനിറത്തിൽ,

വയലേലകളിൽ പൂക്കുന്ന കതിർക്കുലകൾ പോലെ.

ഓരോന്നിലും നൂറു സ്വപ്നങ്ങൾ കെട്ടി;

ചുവപ്പിതിൽ പ്രണയം — സൂര്യന്റെ ചുവപ്പുപോലെ,

പച്ചയിൽ പ്രതീക്ഷ — മഴയേറ്റ പുൽത്തുമ്പുപോലെ.

പക്ഷേ പല കണ്ണിലും വില മാത്രം കാണാറുണ്ട്,

എന്റെ അധ്വാനത്തിൻ ആത്മാവ് കാണാതെ.


"കുപ്പിവള ,പളുങ്കുവള ,കൊമ്പുവള 

എന്റെ രാജകുമാരിമാർക്ക് ചിരിക്കും  തങ്കവള

ഓടി വാ ! ഓടി വാ.......... "


തെരുവുകൾ താണ്ടി ഞാൻ നീങ്ങുമ്പോൾ,

ഗ്രാമപാതകൾ പോലെ വളഞ്ഞു നീങ്ങുമ്പോൾ,

ചില വീടുകൾ തുറക്കും, ചിലതടയും.

"ഇതൊക്കെ പഴഞ്ചനല്ലേ? ചീന വളകളില്ലേ ?"

പുറംപോക്ക് വാക്കുകൾ, കാറ്റിൽ വീഴും ഇലകൾ പോലെ.

മനം നീറിയാലും, ഞാൻ ശാന്തനായി നിൽക്കും —

കാറ്റത്തും മഴയത്തും തളരാത്ത മരംപോലെ.


വളകളുടെ കിലുക്കവും, തരുണി മണികളുടെ ചിരിയും,

പുഴയുടെ കളകളാരവം പോലെ —

എന്റെ ഉള്ളിലെ നോവുകൾ മറയ്ക്കാൻ

പലപ്പോഴും തുണയാകും.

പ്രണയത്തിലും പകയിലും ഈ കുപ്പിവളങ്ങൾ കരയാറുണ്ട്,

പാഴ്മണ്ണിൽ വീഴും മഴത്തുള്ളി പോലെ.

ഓരോ പൊട്ടലിലും,

ഒരു ഹൃദയം നുറുങ്ങുന്ന നോവറിയാറുണ്ട്,

വേരറുത്തൊരു വൃക്ഷം പോലെ.


വളപ്പൊട്ടുകൾ വീണാലും, അവ സ്വപ്‌നങ്ങൾ നെയ്യാറുണ്ട്,

മണ്ണിനോട് ചേർന്നു മരിക്കുമെങ്കിലും,

വീണ്ടുമൊരു പുതുനാമ്പുപോലെ മിന്നാറുണ്ട്.


ഉരുണ്ടു പോകുന്ന വളകൾ കാണാൻ രസമുണ്ടെങ്കിലും,

ഉരുണ്ടു വീഴുന്ന വളകളാണ് നാമെല്ലാവരുമെന്നു രസിക്കണം.


വളപോലെ തിളങ്ങാനാണ് നാം ആഗ്രഹിക്കുന്നത്,

പക്ഷേ അതിരുവറ്റ മണ്ണിൽ വീണ ഒരു പൊട്ടൽ തന്നെയാണ്,

സത്യമായ നമ്മുടെ നിറം വരയ്ക്കുന്നത്.


മെത്തയിലും തറയിലും അവ പൊട്ടി വീഴുമ്പോൾ,

ഓരോ ചിതറിയ ചില്ലും എന്റെ നെഞ്ചിൽ മുറിവുണ്ടാക്കുന്നു.

ഇത് ഒരു കൃഷിക്കാരന്റെ വിയർപ്പു പോലെ;

അത് എന്റേത് ആണ് — എൻ്റെ സ്വപ്നങ്ങൾ,

മണ്ണിൽ ചിതറി വീഴുന്ന കണ്ണുനീർ തുള്ളികൾ.

വേനൽക്കാലത്തെ വറ്റിവരണ്ട പുഴ പോലെ.


"കുപ്പിവള ,പളുങ്കുവള ,കൊമ്പുവള 

എന്റെ രാജകുമാരിമാർക്ക് ചിരിക്കും  തങ്കവള

ഓടി വാ ! ഓടി വാ............... "


ചൂടിലും മഴയിലും കാൽനടയായി,

കാലം തെറ്റിയൊരു മഴപോലെ,

ചലിച്ചുകൊണ്ടേയിരിക്കുന്നു നിരന്തരം ഞാൻ —

ജീവിതമെന്ന നദിയിൽ ഒരു തുഴക്കാരൻ പോലെ.

പാതിവഴിയിൽ കേൾക്കും ഒരു വിളി,

"സംഭാരം  കുടിക്കോ ചേച്ചി ?" — അതല്ലേ സൗന്ദര്യം!

അതുപോലൊരു വാക്ക്,

ഒരു തുള്ളി അമൃതം പോലെ ഉള്ളു നിറയ്ക്കും.

അതാണ് എന്റെ കച്ചവടത്തിലെ ലാഭം.


ഒരു ഓർഡർ – അഞ്ചു സെറ്റ് വളകൾ,

നാളെക്കുള്ള പാൽപ്പൈസ കിട്ടും.

പുലരിയിൽ കിളിയും ഉണരുമുമ്പ്

കയറിയത് പത്തുനില കെട്ടിടം,

ലിഫ്റ്റില്ലാതെ നിലം തുരന്നു കയറുന്ന ഹ്രസ്വവേളകൾ.

ഓരോ പടവിലും ഉരുകുന്ന വിയർപ്പ് —

പാടത്തെ നെൽക്കതിർ പോലെ.

അതറിയാതലയാരും ഈ "വളക്കാരനെ".


പലർക്കും ഞാൻ വെറുമൊരു "കുപ്പിവളക്കാരി ",

പാടവരമ്പിലെ ഒരു കാവൽക്കാരൻ പോലെ.

പക്ഷേ എനിക്കറിയാം — ഞാനൊരു സംസ്കാരം,

കൈത്തൊഴിലിന്റെ ചലിച്ചുപോകുന്ന പ്രതീകം,

ഓർമ്മകൾ കൈക്കൊള്ളാൻ എത്തിയൊരു അഭയാർത്ഥി,

ഈ മണ്ണിന്റെ ഹൃദയത്തിൽ കൊത്തിയ രൂപം പോലെ.


ഒരു വള പൊട്ടുമ്പോൾ, തകരുന്നത് ഞാനാണ്,

പൊട്ടി വീണൊരു സ്വപ്നം പോലെ.

അതിന് പിന്നിൽ കൈപുണ്യമല്ല — കണ്ണുനീരാണ്,

വേനലിൽ വറ്റിയ കുളം പോലെ.

ഇതൊരു സാധാരണ കറിപ്പണിയല്ല,

ഇതെൻ കുഞ്ഞിന്റെ കുമ്പസാരം,

എൻ്റെ ജീവിതം, ഈ ജീവിതമെന്ന മഹാപ്രവാഹം.


"കുപ്പിവള ,പളുങ്കുവള ,കൊമ്പുവള 

എന്റെ രാജകുമാരിമാർക്ക് ചിരിക്കും  തങ്കവള

ഓടി വാ ! ഓടി വാ .........."


സർക്കാരിന്റെ കണക്കിൽ ഞാൻ

കണ്ണടച്ചൊരു ബിന്ദു,

ആകാശത്തിൽ മാഞ്ഞുപോകും നക്ഷത്രം പോലെ.

അപേക്ഷ  പൂരിപ്പിക്കാൻ സമയമില്ലെനിക്ക് ഇതിരിപ്പോലും,

കണക്കുകൾ കുറിക്കാൻ ലേഖകനില്ല.

പക്ഷേ എൻ്റെ ഓരോ വളയും,

ഒരു സാമൂഹ്യപാഠമാണ് —

ജീവിതം എങ്ങനെ ജീവിക്കണം എന്നതിന്

ഉത്തരം നൽകുന്ന പാഠം,

കാലം വായിക്കുന്ന ഒരു പുസ്തകം പോലെ.


അവസാനത്തെ വള, ഒരു പാറുപ്പെണ്ണിൻ കൈയിൽ,

നാളെ പുലരും പോലെ.

അവൾ ചൊല്ലി, "ചേച്ചി ഈ  വേലയും കൂലിയും  ചെറുതല്ല."

ഒരു തണുത്ത കാറ്റ് എന്നെ തലോടി.

ആ വാക്കുകൾ മതി, ആ ദിവസത്തെ തള്ളി നീക്കാൻ.

അടുത്ത പ്രഭാതത്തിൽ വീണ്ടും

വളകളുമേന്തിയിറങ്ങാൻ —

ഈ ജീവിതമെന്ന യാത്ര തുടരാൻ.


"കുപ്പിവള ,പളുങ്കുവള ,കൊമ്പുവള 

എന്റെ രാജകുമാരിമാർക്ക് ചിരിക്കും  തങ്കവള

ഓടി വാ ! ഓടി വാ "....


ചുമന്നത് വളയല്ല,

ഒരു ലോകത്തിൻ ഭാരം,

കുടുംബത്തിൻ കരുത്ത്,

ജീവിതത്തിൻ ജപമാല,

പുതിയ വാതിലുകൾ വരെ എത്തുന്ന,

ഒരു തലയിലെ കുപ്പിക്കൗമാരം!

മണ്ണിനോട് ചേർന്നൊരു മനുഷ്യന്റെ കഥ!


അഭിപ്രായങ്ങള്‍